Kerala
കണ്ണൂർ: ഒൻപതാം ക്ലാസിലെ പരീക്ഷയ്ക്ക് നൽകിയത് എട്ടാം ക്ലാസിലെ ചോദ്യപേപ്പർ. തലശേരി നോർത്ത് ബിആർസിക്ക് കീഴിലെ ചില സ്കൂളുകളിലാണ് ചോദ്യപേപ്പർ മാറി നൽകിയത്.
ഇന്ന് നടക്കുന്ന ഒൻപതാം ക്ലാസ് മലയാളം സെക്കൻഡ് പരീക്ഷയുടെ ചോദ്യപേപ്പറിനു പകരം പത്തിന് നടക്കേണ്ട എട്ടാം ക്ലാസ് മലയാളം സെക്കൻഡ് പരീക്ഷയുടെ ചോദ്യപേപ്പറാണ് വിതരണത്തിനെത്തിച്ചത്.
കവർ പൊട്ടിച്ച് കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനിടെയാണ് ചോദ്യക്കടലാസ് മാറിയതായി മനസിലാക്കിയത്. അധ്യാപകർ ഉടൻ തന്നെ ബിആർസിയുമായി ബന്ധപ്പെട്ട് ഒൻപതാം ക്ലാസിലെ ചോദ്യപേപ്പർ എത്തിച്ചു വിതരണം ചെയ്യുകയായിരുന്നു. ഇതോടെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് തുടങ്ങേണ്ടിയിരുന്ന പരീക്ഷ രണ്ടരയ്ക്ക് ശേഷമാണ് പല സ്കൂളുകളിലും ആരംഭിച്ചത്.
ചോദ്യപേപ്പർ മാറിയത് മനസിലാക്കിയതിനാൽ വിദ്യാർഥികൾക്ക് വിതരണം ചെയ്തില്ലെന്നാണ് അധ്യാപകർ പ്രതികരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതർ പറഞ്ഞു.
National
ന്യൂഡൽഹി: നാളെ ആരംഭിക്കുന്ന സിബിഎസ്ഇ ബോർഡ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന വ്യാജ പ്രചാരണത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സിബിഎസ്ഇ. സംഭവത്തിൽ പരാതി നൽകുമെന്നും ബോർഡ് വ്യക്തമാക്കി.
വിദ്യാർഥികൾക്കിടയിൽ ആശങ്കയുണ്ടാക്കാനുള്ള ആസൂത്രിതമായ ശ്രമമാണെന്നും സിബിഎസ്ഇ വ്യക്തമാക്കി. പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ബോർഡ് അറിയിച്ചു.
Kerala
ആലപ്പുഴ: എസ്ഡി കോളജിൽ പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തി. നാലു വർഷ ബിരുദ വിദ്യാർഥികളുടെ ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയെന്നാണ് ആരോപണം. ഇതേത്തുടർന്ന് കേരള സർവകലാശാല പരീക്ഷാഫലം തടഞ്ഞുവച്ചിരിക്കുകയാണ്.
സപ്ലിമെന്‍ററി പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് റെഗുലർ പരീക്ഷയുടെ ചോദ്യപേപ്പറും റെഗുലർ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് സപ്ലിമെന്‍ററിയുടെ ചോദ്യപേപ്പറുമാണ് അധ്യാപകർ നൽകിയത്.
പരീക്ഷാ കോഡുകൾ തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കാതെയാണ് ചോദ്യപേപ്പർ വിതരണം ചെയ്തത്. പരീക്ഷ പൂർത്തിയാക്കി മൂല്യനിർണ്ണയത്തിന് അയച്ചപ്പോഴാണ് കോഡ് മാറിയ വിവരം സർവകലാശാലയുടെ ശ്രദ്ധയിൽപ്പെട്ടത്.
ചോദ്യ പേപ്പർ കോഡിലെ അപാകത ചൂണ്ടിക്കാട്ടിയാണ് സർവകലാശാല ഫലം തടഞ്ഞത്. സംഭവത്തിൽ കോളജ് അധികൃതർക്കെതിരെയും പരീക്ഷാ ചുമതലയുണ്ടായിരുന്ന അധ്യാപകർക്കെതിരെയും പ്രതിഷേധം ശക്തമാണ്.
ഡിസംബർ അവസാനവും ജനുവരി ആദ്യവാരവുമായി നടന്ന പരീക്ഷകളുടെ ഫലം സർവകലാശാല തടഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഫെബ്രുവരി നാലു മുതൽ വിവിധ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു തുടങ്ങിയെങ്കിലും, ചോദ്യപേപ്പർ കോഡ് മാറിയ പരീക്ഷകളുടെ ഫലം മാത്രം വരാതിരുന്നത് വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയിരുന്നു.
സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ് വിദ്യാർഥി സംഘടനകൾ. റെഗുലർ, സപ്ലിമെന്‍ററി പരീക്ഷകൾ എഴുതിയ വിദ്യാർഥികളുടെ ഫലമാണ് തടഞ്ഞുവച്ചിരിക്കുന്നത്. കോളജ് അധികൃതരുടെ അശ്രദ്ധയ്ക്കെതിരെ എസ്എഫ്ഐ കാമ്പസിൽ പ്രതിഷേധ സമരം നടത്തി.
വിദ്യാർഥി സംഘടനകളുമായി നടത്തിയ ചർച്ചയിൽ, പരീക്ഷാ നടത്തിപ്പിൽ പിഴവ് സംഭവിച്ചതായും ചോദ്യപേപ്പർ മാറി നൽകിയതായും പ്രിൻസിപ്പൽ ഡോ. വി.ആർ. പ്രഭാകരൻ നായർ സമ്മതിച്ചു.